Thursday, February 3, 2011

Review: Kudumbasree Travels



സിനിമ കാണാതെ റിവ്യു എഴുതാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ബഹുമാനപ്പെട്ട വായനക്കാര്‍ യോജിക്കുമെന്നു തന്നെയാണ് എന്റെ വിചാരം; സിനിമയുടെ പോസ്റ്റര്‍ പോലും കാണാതെ കമന്റ് എഴുതുന്നവര്‍ക്കു വരെ ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. (സിനിമയ്‌ക്കൊപ്പം റിവ്യുവും തയാറാക്കുകയും അതൊക്കെ പല പേരുകളില്‍ പത്രവാരികകളില്‍ അച്ചടിപ്പിക്കാനുള്ള ഷോര്‍ട്ട്കട്ടുകള്‍ അറിയുകയും ചെയ്യാവുന്ന ലോകപ്രശസ്തരായ ചില അവാര്‍ഡ് സിനിമക്കാരുണ്ട് മലയാളത്തില്‍. അവര്‍ക്ക് ഈ നിയമം ബാധകമല്ല; നിങ്ങള്‍ യോജിച്ചാലും ഇല്ലെങ്കിലും.)

ഈ നിയമമനുസരിച്ച്, കുടുംബശ്രീ ട്രാവല്‍‌സ് എന്ന സിനിമയേക്കുറിച്ച് എഴുതണമെങ്കില്‍ ഞാന്‍ അതു കാണുക തന്നെ വേണം. പക്ഷേ, ദ് മെട്രോ എന്ന സിനിമ കണ്ട് മുകളില്‍ കാണുന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ അവസ്ഥയിലായ ഞാന്‍ ഉടനെ മറ്റൊരു മലയാ‍ളം സിനിമ കാണുന്നത് അപകടകരമായിരിക്കുമെന്ന് കുടുംബഡോക്‍ടര്‍ കര്‍ശനമായി വിലക്കി. വെറുതേ കയറി അങ്ങ് റിവ്യു എഴുതാന്‍ ഞാന്‍ ലോകപ്രശസ്‌ത സംവിധായകനൊന്നും അല്ല താനും.

ഈ വിഷമസന്ധിയില്‍ പെട്ട് എന്റെ ഉറക്കവും ഊണും നഷ്‌ടപ്പെട്ട സമയത്താണ് ദേവദൂതനെപ്പോലെ ഒരു ചെറുപ്പക്കാരന്‍ രക്ഷയ്‌ക്കെത്തിയത്. ദാ, ഈ ചിത്രത്തില്‍ കാണുന്നതുപോലെ ഒരു മിടുക്കന്‍‍. നല്ല അറിവും ബോധവുമൊക്കെയുള്ള ഒരാളാണെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകും. എനിക്കും തോന്നി. അദ്ദേഹം സിനിമ കാണാന്‍ പോവുകയാണെന്നും കണ്ടാലുടന്‍ റിവ്യു ഇ-മെയില്‍ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷം മാത്രമല്ല, ബഹുമാനവും തോന്നി. എഴുത്ത് മോശമല്ലെങ്കില്‍ റിവ്യുപ്പണി പതിവായി ഈ മഹാനുഭാവനെ ഏല്പിച്ചാലോയെന്ന് പോലും തോന്നിപ്പോയി. ഇതാ അദ്ദേഹം അയച്ചുതന്ന റിവ്യു:

മലയാളസിനിമയിലെ നവാഗതപ്രതിഭാസമാ‍യ കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍‌സ് പറയുന്നത് ചാക്യാര്‍കൂത്തില്‍ കേമനായ അരവിന്ദന്റെ (ജയറാം) കഥയാണ്. അരവിന്ദന്‍ പെണ്ണു കെട്ടാന്‍ റെഡിയായി നടപ്പു തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഗണപതിയുടെ വിവാഹം പോലെ അതിങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്. നങ്ങ്യാര്‍കൂത്ത് കലാകാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന അരവിന്ദന്റെ പോളിസിയാണ് വിവാഹത്തിനു വിലങ്ങനെ നില്‍ക്കുന്നത്. ഒടുവില്‍, അശ്വതിയെ (ഭാവന) കാണുന്നതോടെ ആ പ്രശ്‌നത്തിനു പരിഹാരമാകുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കല്യാണം.. അതു മാത്രം നടക്കുന്നില്ല. കാരണം കൊച്ചി നഗരത്തില്‍ ബോംബു വയ്‌ക്കാന്‍ വന്ന ഭീകരപ്രവര്‍ത്തകര്‍! ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… ഇവിടെ കല്യാണം, അവിടെ ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… കല്യാണം, ബോംബു വയ്‌ക്കല്‍… അതിങ്ങനെ മാറി മാറി ഫാസ്‌റ്റായി കാണിക്കുന്നു. പക്ഷേ, കല്യാണം നടക്കുന്നില്ല.. ബോംബ് പൊട്ടുന്നില്ല! അരവിന്ദന്‍ ബോംബ് വച്ച പെട്ടിയുമായി ഓടുകയാണ്.. ഒരു ഭ്രാന്തനെപ്പോലെ. അയാളത് പുഴയിലേക്ക് വലിച്ചെറിയുന്നു.. ഭും! എന്തൊരു അതിശയം.. അപ്പോള്‍ ബോംബ് പൊട്ടുന്നു.. അരവിന്ദന്റെയും അശ്വതിയുടെയും വിവാഹം നടക്കുന്നു. എല്ലാവരും ചിരിക്കുന്നു. തിയറ്ററില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു… ആഹഹ! പൊട്ടിച്ചിരിപ്പിക്കുകയും ഉറക്കെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് എനിക്ക് വേദനയോടെ പറയേണ്ടിവരും.

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രയും നല്ല സിനിമ കാണാതിരിക്കുന്നത് ശരിയല്ലല്ലോ എന്നൊരു വിചാരമാണ് എനിക്ക് ആദ്യമുണ്ടായത്; തികച്ചും സ്വാഭാവികം. റിവ്യു മൂവിരാഗയ്‌ക്ക് അയക്കുന്നതിനു മുന്‍‌പ് തീര്‍ച്ചയായും കുടുംബശ്രീ ട്രാവല്‍‌സ് കാണണമെന്ന തീരുമാനത്തിലെത്താന്‍ പിന്നെ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഈ സംഭവപരമ്പരയില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ടായത് പിറ്റേന്നാണ്. സിനിമയ്‌ക്ക് പോകുന്ന വഴി നമ്മുടെ നവനിരൂപകനെ വീണ്ടും കാണാനിടയായി. താഴെ കാണുന്നതുപോലുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം! കുടുംബശ്രീ ട്രാ‍വല്‍‌സ് കണ്ടതിനു ശേഷം ഇതാണത്രേ പാവത്തിന്റെ കോലം.

Review: Ithu Nammude Katha



ആത്മാര്‍ത്ഥസുഹൃത്തുക്കളാണ് വിനോദും (അസിഫ് അലി) സന്തോഷും (നിഷാന്‍) കൊച്ചുമോനും (അഭിഷേക്). സ്വന്തമായി ഒരു കം‌പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുക എന്ന ലക്ഷ്യവുമായി നടക്കുന്ന സന്തോഷ്, വിനോദിന്റെ സഹോദരിയുമായി (നിമിഷ) പ്രണയത്തിലാണ്. വിനോദിനുമുണ്ട് ഒരു ലക്ഷ്യം: ഒരു സര്‍ക്കാര്‍ ജോലി. അതു കിട്ടിയില്ലെങ്കില്‍ മുറപ്പെണ്ണ് കല്യാണിയെ (അനന്യ) അമ്മാവന്‍ (ജഗതി ശ്രീകുമാര്‍) വേറെ ആര്‍ക്കെങ്കിലും പിടിച്ചുകൊടുക്കും. കൊച്ചുമോന്റെ ലക്ഷ്യം പാസ്‌പോര്‍ട്ടും വിസയും സംഘടിപ്പിച്ച് ഗള്‍ഫിലെത്തുക എന്നതാണ്. കാരണം, രണ്ടാം ഭാര്യയെ ഭയന്ന് മകനോടുള്ള സ്നേഹം ഒളിപ്പിച്ചു വയ്‌ക്കുകയും അവനെ തള്ളിപ്പറയുകയും ചെയ്യുന്ന അച്ഛനാണ് അയാളുടെ ദുഃഖം.

വിനോദിന്റെ സുഹൃത്തായ മഹേഷ് (വിനീത്കുമാര്‍) ഒരു ദിവസം ഇവരെ തേടി വരുന്നു. കാമുകിയെ (അമല പോള്‍) മറ്റൊരാള്‍ സ്വന്തമാക്കാന്‍ പോകുന്നതില്‍ മനം നൊന്താണ് അയാളുടെ വരവ്. മഹേഷിനെ സഹായിക്കാന്‍ സുഹൃദ്സംഘം തീരുമാനിക്കുന്നതോടെ ശാന്തമായിരുന്ന അവരുടെ ജീവിതം കലുഷിതവും പ്രശ്‌നഭരിതവുമാകുന്നു. മഹേഷിനെയും കാമുകിയേയും ഒന്നിപ്പിക്കാന്‍ ഈ സുഹൃത്തുക്കള്‍ക്കു കഴിയുന്നുണ്ടെങ്കിലും തീര്‍ത്താല്‍ തീരാത്ത നഷ്‌ടങ്ങളാണ് മൂന്നു പേരെയും തേടിയെത്തിയത്. ആ നഷ്‌ടങ്ങളേക്കാള്‍ അമ്പരപ്പിച്ച ചിലതും പിന്നീടവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

FIRST IMPRESSION
സമുദ്രക്കനി എഴുതി സംവിധാനം ചെയ്‌ത നാടോടികള്‍ (2009) എന്ന നല്ല തമിഴ് ചിത്രത്തിന്റെ ഒരു മലയാളീകരിച്ച വിവര്‍ത്തനമാണ് രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ഇതു നമ്മുടെ കഥ എന്നു പറയാം. (മോഷണമല്ല, റീമേക്കാണ് ഈ ചിത്രം. കഥ സമുദ്രക്കനിയുടേതാണെന്ന് വ്യക്തമായി എഴുതിക്കാണിക്കുന്നുമുണ്ട്.) അതേ കഥാപാത്രങ്ങള്‍, അതേ കഥാഗതി.. സീനുകളും പാട്ടുകളും ഡയലോഗുകളുമൊക്കെ ഏറെക്കുറേ അതേപടി. ഒന്നാന്തരം തമിഴ് പശ്ചാത്തലത്തിലുള്ള കഥയെ കുട്ടനാട്ടിലേക്ക് വലിയ പരിക്കുകളില്ലാതെ പറിച്ചുനട്ടിട്ടുണ്ട് എന്നതു മാത്രമാണ് എടുത്തുപറയത്തക്ക വ്യത്യാസം.

നാടോടികളില്‍ സമുദ്രക്കനി സൂക്ഷിച്ചുവച്ചിരിക്കുന്ന സൌഹൃദത്തിന്റെയും കരുതലിന്റെയും ഊര്‍ജമോ തീക്ഷ്‌ണതയോ അതേയളവില്‍ പ്രസരിപ്പിക്കാന്‍ തിരക്കഥയും സംഭാഷണവും എഴുതി ഈ ചിത്രം സംവിധാനം ചെയ്‌ത രാജേഷ് കണ്ണങ്കരയ്‌ക്ക് കഴിഞ്ഞിട്ടില്ല. നാടോടികള്‍ കണ്ട പ്രേക്ഷകര്‍ക്കായി മലയാളം പതിപ്പില്‍ അദ്ഭുതങ്ങളൊന്നും കരുതി വച്ചിട്ടുമില്ല അദ്ദേഹം. വിവര്‍ത്തകന്‍ എന്ന നിലയില്‍ രാജേഷ് കണ്ണങ്കരയ്‌ക്ക് പാസ്‌മാര്‍ക്ക് (അതില്‍ കൂടുതല്‍ ഇല്ല) കൊടുക്കാമെങ്കിലും ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിമാനിക്കാവുന്ന എന്തെങ്കിലും ഇതു നമ്മുടെ കഥയില്‍ ഉണ്ടെന്നു തോന്നുന്നില്ല.

കൊച്ചുമോനെ അവതരിപ്പിച്ച അഭിഷേകിന്റെ അഭിനയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കോട്ടയം നസീറിന്റെ പേരും എടുത്തു പറയാം. മറ്റുള്ളവരെല്ലാം ശരാശരിവരയുടെ അപ്പുറവും ഇപ്പുറവുമായി നില്‍ക്കുന്നു. നാടോടികളിലും ഇതു നമ്മുടെ കഥയിലും ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച അനന്യ പോലും തമിഴിലെ മെച്ചപ്പെട്ട പ്രകടനം മലയാളത്തില്‍ പുറത്തെടുത്തില്ല.

SECOND THOUGHTS
തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നന്നായി സ്വീകരിക്കപ്പെടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌ത ചിത്രമാണ് നാടോടികള്‍. നല്ല സിനിമ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം തന്നെ തിയറ്ററിലും ഡി വി ഡികളിലുമായി അതു കാണുകയും ചെയ്തു കഴിഞ്ഞു. അങ്ങനെയൊരു സിനിമ പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്നത് സാമ്പത്തികമായി disastrous ആയ തീരുമാനമായിപ്പോയി എന്നാണ് എന്റെ എളിയ വിശ്വാസം. (എന്റെ വിശ്വാസം തെറ്റാകട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.)

ഏറെക്കുറേ ഒഴിഞ്ഞ തിയറ്ററിലിരുന്ന് ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍ത്തുപോയത് ഫര്‍ഹന്‍ അക്‍തറിന്റെ ഡോണ്‍ റീമേക്കിനെക്കുറിച്ചാണ്. അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ വന്ന ഡോണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം (1978, Chandra Barot‌) 2006-ല്‍ ഷാരുഖ് ഖാനെ ഡോണ്‍ ആക്കി ഫര്‍ഹാന്‍ അക്തര്‍ റീമേക്ക് ചെയ്‌തപ്പോള്‍, ബോക്സ് ഓഫീസ് മണികള്‍ക്ക് വിശ്രമം കൊടുക്കാതിരുന്ന മറ്റൊരു ക്രൌഡ് പുള്ളറായി മാറിയതിന്റെ പ്രധാന കാരണം ബുദ്ധിപൂര്‍വം അതില്‍ വരുത്തിയ ചില മാറ്റങ്ങളായിരുന്നു. നാടോടികളുടെ പ്ലോട്ടിനെ കീഴ്‌മേല്‍ മറിക്കുന്ന ചില മാറ്റങ്ങള്‍ ഇതു നമ്മുടെ കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതു ശരിക്കും നമ്മുടെ കഥയായി മാറുമായിരുന്നു.

LAST WORD
നമുക്കറിയാത്ത ഭാഷയില്‍ നിന്ന് അത്ര വിദഗ്ദ്ധമല്ലാത്ത കരങ്ങള്‍ കൊണ്ട് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സാഹിത്യകൃതി സ്വന്തം ഭാഷയില്‍ വായിക്കുമ്പോള്‍ കിട്ടുന്ന അനുഭവം എന്താണോ, അതാണ് രാജേഷ് കണ്ണങ്കരയുടെ ഇതു നമ്മുടെ കഥ കാണികള്‍ക്ക് നല്‍കുന്നത്. തിയറ്ററിലോ ഡി വി ഡിയിലോ (ഇംഗ്ലീഷ് സബ്‌ടൈറ്റിലുള്ള തമിഴ് ഡി വി ഡികള്‍ മാര്‍ക്കറ്റിലുണ്ട്) നാടോടികള്‍ കാണാന്‍ പറ്റാത്തവര്‍ക്കും തമിഴും ഇംഗ്ലീഷും മനസ്സിലാകാത്തവര്‍ക്കും ഇതു നമ്മുടെ കഥ ആസ്വാദ്യകരമായി തോന്നിയേക്കാം.

Review: Arjunan Sakshi



രഞ്‌ജിത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷിയുടെ പശ്ചാത്തലം കൊച്ചിയാണ്; പിന്നെ കൊച്ചിയുടെ തനതുകലയെന്ന മട്ടില്‍ നമ്മുടെ സിനിമക്കാര്‍ തലങ്ങും വിലങ്ങും എടുത്തുപെരുമാറുന്ന ക്വട്ടേഷന്‍- ലാന്‍‌ഡ് മാഫിയ ഇടപാടുകളും. പത്രപ്രവര്‍ത്തകയാ‍യ അഞ്‌ജലി മേനോന്‍ (ആന്‍ അഗസ്‌റ്റിന്‍) ഒരു കുരുക്കില്‍ പെടുന്നു. എറണാകുളം കളക്‍ടറായിരുന്ന ഫിറോസ് മൂപ്പന്റെ (മുകേഷ്) കൊലപാതകത്തിന് സാക്ഷിയാണെന്നു പറഞ്ഞ് അര്‍ജുനന്‍ എന്ന പേരില്‍ ഒരാളെഴുതിയ കത്ത് അഞ്‌ജലി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒറ്റ നോട്ടത്തില്‍ നിരുപദ്രവം എന്നു തോന്നാവുന്ന ഇത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളിലേക്കാണ് അഞ്‌ജലിയെ നയിക്കുന്നത്. ഇതേസമയത്ത് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്‍റ്റായി ജോലിക്കു ചേര്‍ന്ന റോയ് മാത്യുവും (പൃഥ്വിരാജ്) ഇതേ പ്രശ്‌നത്തില്‍ കുരുങ്ങുന്നു; തികച്ചും അപ്രതീക്ഷിതമായി.

ഫിറോസ് മൂപ്പന്റെ ഘാതകര്‍ റോയിയെ ഉന്നമിടുന്നതോടെ പുതിയ കളികളും പുതിയ കളിക്കാരും ഇരുവരുടെയും മുന്നില്‍ നിരക്കുകയാണ്. പിടി വിട്ടുപോകുന്ന സ്വന്തം ജീവിതത്തെ നേരെയാക്കാനുള്ള റോയിയുടെ ശ്രമങ്ങളാണ് പിന്നീട്. (ഇതേ പോയിന്റില്‍ വച്ച് പിടിവിട്ടു പോകുന്ന സിനിമ, നേരെയാക്കാന്‍ കഴിയാതെ വിഷമിക്കുന്ന സംവിധായകനെയും പിന്നീട് കാണാം എന്നതാണ് ഇതിലെ ട്രാജഡി!)

PLUSES
പറഞ്ഞു കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുന്ന ഒരു കഥാംശം ഈ ചിത്രത്തിലുണ്ട്; അതിന്റെ പരിസരം വളരെ പഴകിയതും പല വട്ടം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും ആണെങ്കിലും. പദ്മരാജന്റെ അപരനെ മറ്റൊരു വാതിലിലൂടെ ഈ കഥയിലേക്ക് കടത്തിവിട്ടിരിക്കുന്നതും നന്നായിരിക്കുന്നു.

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്: സമൂഹത്തിന്റെ ദുര്‍നടപ്പു കാണുമ്പോള്‍ ശബ്‌ദിക്കാനോ പ്രവര്‍ത്തിക്കാനോ തരിക്കുകയും പല ഭീതികളാലും പൊതിയപ്പെട്ട് ഉള്‍വലിയുകയും ചെയ്യുന്ന മധ്യവര്‍ഗത്തിന് വളരെ സ്വീകാര്യരാവുന്ന കഥാപാത്രങ്ങള്‍ ഒന്നിലധികമുണ്ട് ഈ ചിത്രത്തില്‍.

അജയന്‍ വിന്‍സന്റിന്റെ ക്യാമറ പതിവുപോലെ മികച്ചത്. ഈ സിനിമ കുറച്ചെങ്കിലും കണ്ടിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു പ്രധാനമായും നന്ദി പറയേണ്ടത് ഈ സമര്‍ഥനായ ഛായാഗ്രാഹകനോടാണ്. അജയന്‍ വിന്‍സന്റ്, നന്ദി!

MINUSES
ത്രില്ലറുകളുടെ ഗണത്തില്‍ പെടുത്തേണ്ട സിനിമയാണെങ്കിലും ത്രില്ലിങ് ആയ ഒരു വസ്‌തുവും ഇല്ല അര്‍ജുനന്‍ സാക്ഷിയില്‍. ആദ്യപകുതിയില്‍ ഇടയ്‌ക്കൊക്കെ ഒരു കൌതുകം ജനിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പാതി പോലും വേകാത്ത ചേരുവകളും പ്രവചനീയമായ നീക്കങ്ങളും മാത്രം; ഒടുവില്‍, അങ്ങേയറ്റം അമച്വറിഷ് ആയ ക്ലൈമാക്‍സും.

രഞ്‌ജിത്തിന്റെ ആദ്യചിത്രമായ പാസഞ്ചറിലെ തുറുപ്പുചീട്ട് ഒരു വീഡിയോ ക്ലിപ്പിങ്ങാണ്. ഇതിലും അതു തന്നെ! വേറെ എന്തെങ്കിലുമൊന്ന്ആലോചിച്ചെടുക്കാന്‍ ഒരു രാത്രിയെങ്കിലും സംവിധാ‍യക-രചയിതാവ് മാറ്റി വച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ സിനിമയുടെ ജാതകം തന്നെ മാറിപ്പോയേനെ.

ഒന്നൊഴിയാതെ അഭിനേതാക്കളെല്ലാം വളരെ passive ആയിട്ടാണ് സ്‌ക്രീനില്‍ വന്നുപോകുന്നത്; വളരെ വിരസമായ എന്തോ കാര്യം ചെയ്യുന്ന മട്ടില്‍! (outstanding performance ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഇതില്‍ ഇല്ലാതെ പോയതും അതിനു കാരണമാകാം.) സി ആര്‍ നീലകണ്‌ഠന്റെയും സാറാ ജോസഫിന്റെയും പ്രസംഗവും മീറ്റിങ്ങുമൊക്കെ ഏച്ചുകെട്ടിയതിനേക്കാള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

REALLY FUNNY
തമാശകള്‍‌ക്ക് ഒരു ക്ഷാമവുമില്ലാത്ത സിനിമയാണ് അര്‍ജുനന്‍ സാക്ഷി. നമ്മള്‍ ചിരിച്ചു മരിക്കാന്‍ മാത്രമുണ്ട്. (അവയൊന്നും നമ്മളെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ല എന്നതു മാത്രമാണ് പ്രശ്‌നം.) കുറച്ച് സാം‌പിളുകള്‍ ഇതാ.

1. ഊമക്കത്ത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിക്കാ‍നായി എടുത്തുകൊടുത്തു എന്നല്ലാതെ അഞ്‌ജലി മേനോന്‍ ഒന്നും ചെയ്‌തിട്ടില്ല. പത്രത്തിന്റെ വായനക്കാരെ സംബന്ധിച്ചിടത്തോളം അഞ്‌ജലി അജ്ഞാതയാണെന്നു മാത്രമല്ല, അഞ്‌ജലിക്ക് ഈ സംഭവത്തേക്കുറിച്ച് ഒരു ചുക്കും അറിയുകയുമില്ല. പക്ഷേ, ബിന്‍ ലാദന്റെ താവളത്തില്‍ ഇടിച്ചു കയറിച്ചെന്ന് മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തിട്ട് ജീവനോടെ ഇറങ്ങിവരുന്ന ജേണലിസ്റ്റിനു പോലും കിട്ടാത്ത സ്വീകരണമാണ് ഈ കഥാപാത്രത്തിന് പിന്നീട് കിട്ടുന്നത്. ചാനല്‍ചര്‍ച്ചകള്‍, ഭീഷണിഫോണുകള്‍, അന്ത്യശാസനങ്ങള്‍, വീടുകൈയേറ്റം.. അങ്ങനെ എന്തെല്ലാം!

2. അര്‍ജുനനെ ഇല്ലാതാക്കുകയാണ് ഫിറോസ് മൂപ്പന്റെ കൊലപാതകികളുടെ ലക്ഷ്യം. അത് ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്ന അവസരങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. കാരണം, ഒരു ബോധവുമില്ലാതെ തേരാപ്പാരാ റോഡിലൂടെ നടപ്പാണ് ഈ കക്ഷിയുടെ പ്രധാന പണി. എന്നാല്‍, ഒരു ചപ്പടാച്ചി ലോറിയും നേരെ നില്‍ക്കാന്‍ വയ്യാത്ത കുറേ കാറുകളും കൊണ്ട് അയാളുടെ കൂറ്റന്‍ എസ് യു വിയില്‍ ഇടിക്കുക, പാര്‍ക്കിങ് ലോട്ടില്‍ വന്ന് വടിവാളും ഇടിമുട്ടിയും വീശുക ഇത്യാദി age-old വേലകളാണ് വില്ലന്മാരുടെ കൈയില്‍. ഇവന്മാര്‍ക്ക് തരി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ തുടങ്ങുന്നതിനു മുന്‍പേ ഈ സിനിമ തീര്‍ന്നു പോയേനെ! അര്‍ജുനനെ കൊല്ലാതെ ഫിറോസ് മൂപ്പന്റെ പിതാവിനെ കൊന്നിട്ട് സ്ഥലം വിടുന്ന സീനില്‍ ഇവരുടെ മണ്ടത്തരത്തിന്റെ തകര്‍പ്പന്‍ തനിയാവര്‍ത്തനം കാണാം.

3. വില്ലന്മാരെ ബോട്ടില്‍ കയറ്റി കൊണ്ടുപോകുന്ന സീന്‍. ബോട്ട് പുറപ്പെടും മുന്‍പ് നാലു പേരുടെയും ഫോണുകള്‍ വാങ്ങി കായലില്‍ എറിയുന്നുണ്ട്. കൊള്ളാം, നല്ലതു തന്നെ. എന്നാല്‍, ഈ വിദ്വാന്മാരുടെ പോക്കറ്റില്‍ വല്ല കൊച്ചുപിച്ചാത്തിയോ കളിത്തോക്കൊ മറ്റോ ഉണ്ടോയെന്ന് നോക്കുന്ന കാര്യം കൊണ്ടുപോകുന്നയാള്‍ ആലോചിക്കുന്നതു പോലുമില്ല. ഇതിലൊരുത്തന്‍ ഒടുവില്‍ തോക്കുമെടുത്ത് ചാടിവീഴുന്നതു കൂടി കാണുമ്പോള്‍ നമ്മള്‍ ശരിക്കും ചിരിച്ചുപോകും. സംവിധായകന്റെ ബുദ്ധി അപാരം!

4. വില്ലന്മാരുമായി സംഭാഷണം നടത്താന്‍ കൈയും വീശി തുറമുഖത്തു വന്ന് തെക്കു വടക്കു നോക്കി നില്‍ക്കുന്ന നായകന്‍ ചിരിക്കാനാണോ കൂവാനാണോ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ രണ്ടിനും എന്നു മാത്രമേ മറുപടി പറയാന്‍ പറ്റൂ. കൈയില്‍ കിട്ടിയ പ്രതിയോഗിയെ മൂന്നോ നാലോ തവണ കൊല്ലാന്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ പൊലീസ് വന്നപ്പോള്‍ വെള്ളത്തില്‍ ചാടി മുങ്ങിക്കളയുന്ന വില്ലന്മാരും ചിരിക്കാനോ കൂവാനോ നമ്മളെ പ്രേരിപ്പിക്കും.

5. ക്ലൈമാക്‍സിലെ കാരവാന്‍ സീക്വന്‍‌സും തുടര്‍ന്നുളള സീനുകളും പൊട്ടിച്ചിരിച്ചുകൊണ്ടല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. ഗഡാഗഡിയന്മാരായ വില്ലന്മാരെ നായകന്‍ പാട്ട കൊണ്ട് തല്ലി കാരവനില്‍ കയറ്റുന്നതും മറ്റും അഹോ ഗംഭീരം!

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും ഇങ്ങനെ നീട്ടാം. പക്ഷേ, ഇതിനപ്പുറം കടന്നാല്‍ കഥയുടെ സ്വതേ ദുര്‍ബലമായ രസച്ചരട് പൊട്ടിപ്പോയേക്കാമെന്നതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

EXTRAS
പാസഞ്ചര്‍ എന്ന പല വ്യത്യസ്തതകളുമുള്ള ചിത്രത്തിലൂടെ മലയാളത്തിലെ നല്ല ഫിലിം മേക്കര്‍മാര്‍ക്കുള്ള കസേരയില്‍ അന്തസായി ഇരിക്കാന്‍ യോഗ്യതയുണ്ടെന്ന് തോന്നിച്ച സംവിധായകനാണ് രഞ്‌ജിത് ശങ്കര്‍. ആ സിനിമയില്‍ അദ്ദേഹം കാണിച്ച ചെറിയ അബദ്ധങ്ങളും കഥ കെട്ടിപ്പൊക്കിയ അയുക്തികമായ അടിത്തറയും ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടായി കാണാമെന്നാണ് അന്നു കരുതിയത്. നേരത്തെ പറഞ്ഞ കസേരയുടെ പരിസരത്തു ചുറ്റിത്തിരിയാമെന്നല്ലാതെ അതില്‍ കയറി ഇരിക്കാനുള്ള യോഗ്യത നേടാന്‍ രഞ്‌ജിത് ശങ്കര്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നു അദ്ദേഹത്തിന്റെ രണ്ടാംചിത്രം.

ബ്രാന്‍ഡിങ് എത്ര സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണെന്ന് അറിയാത്ത മാര്‍ക്കറ്റിങ്ങുകാര്‍ക്ക് ഒരു കേസ് സ്റ്റഡിയായി എടുത്ത് പഠിക്കാന്‍ മാത്രമുണ്ട് ഈ ചിത്രത്തിലെ മാതൃഭൂമിയുടെ അവസ്ഥ. വെറുതേ അവസ്ഥ എന്നു പറഞ്ഞാല്‍ പോര, ദയനീയമായ അവസ്ഥ എന്നു തന്നെ പറയണം. കാരണം, അങ്ങേയറ്റം നിരുത്തരവാദപരമായി നടത്തപ്പെടുന്ന ഒരു മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു കൊലപാതകത്തിന്റെ സാക്ഷി എന്നവകാശപ്പെട്ട് ഒരാളെഴുതിയ കത്ത് കിട്ടിയാല്‍ അത് പത്രാധിപര്‍ക്കുള്ള കത്തുകളില്‍ കൊടുക്കാനുള്ള ബോധമേ മാതൃഭൂമിയിലെ ജേണലിസ്റ്റുകള്‍ക്ക് ഉള്ളോ? പത്രത്തിന്റെ തലച്ചോറ് എന്നൊക്കെ ഫോര്‍ത്ത് എസ്റ്റേറ്റ് പണ്ഡിതര്‍ വീമ്പിളക്കാറുള്ള എഡിറ്റോറിയല്‍ പേജിലെ വളരെ crucial ആയ ഒരു കോളം എന്നു മുതലാണ് മുലകുടി മാറാത്ത കുട്ടികളെ മാതൃഭൂമി ഏല്പിച്ചുതുടങ്ങിയത്? ഇതുപോലുള്ള ഒരാളെ തങ്ങളുടെ പ്രതിനിധിയായി ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മറ്റും മാതൃഭൂമി പറഞ്ഞയയ്‌ക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്? മാതൃഭൂമിയുടെ എഡിറ്റര്‍ എന്നു മുതലാണ് കൊച്ചിയില്‍ താമസമാക്കിയത്? കാണികള്‍ക്ക് തോന്നാവുന്ന സംശയങ്ങള്‍ ഇനിയുമുണ്ട്…

LAST WORD
വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ നനഞ്ഞു നാണിച്ചു നില്‍ക്കുന്ന യുക്തികളും ശിക്കാരി ശംഭുവിന്റെ അക്കൌണ്ടില്‍ മാത്രം എഴുതാന്‍ പറ്റുന്ന യാദൃശ്ചികതകളും ശുപ്പാണ്ടിയുടെ അക്കൌണ്ടില്‍ പോലും എഴുതാന്‍ പറ്റാത്ത മണ്ടത്തരങ്ങളും നിര്‍ലോഭം നിറച്ചിരിക്കുന്ന ഒരു സിനിമ. ഒരു കുഞ്ഞു പ്രേതവും കുറച്ചു കൂടി ശരീരപ്രദര്‍ശനവും (അതു മരുന്നിനു ചേര്‍ത്തിട്ടുണ്ട് രഞ്‌ജിത് ശങ്കര്‍) ഉണ്ടായിരുന്നെങ്കില്‍ A Film By Vinayan എന്ന് ഒടുവില്‍ ധൈര്യമായി എഴുതിക്കാണിക്കാമായിരുന്നു; ആര്‍ക്കും സംശയം തോന്നില്ല! വിനയന്‍സിനിമകളുടെ ആരാധകര്‍ക്ക് ഈ ചിത്രം watchable ആയി തോന്നുകയും ചെയ്യും.

ഫുട്‌ബോള്‍ കളിപ്പിക്കാന്‍ മമ്മൂട്ടി



മമ്മൂട്ടി ഫുട്‌ബോള്‍ കോച്ചാകുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടിയുടെ ഈ വ്യത്യസ്ത വേഷം. ചക് ദേ ഇന്ത്യ പോലെ ഒരു സിനിമയാണ് വി കെ പ്രകാശ് ഉദ്ദേശിക്കുന്നത്.

വൈ വി രാജേഷാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി ഉടന്‍ ഈ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. വചന്‍ ഷെട്ടിയും സജിത പ്രകാശും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും മമ്മൂട്ടിയുടെ നേരത്തേയുള്ള കമ്മിറ്റ്മെന്‍റുകള്‍ കാരണം അടുത്ത വര്‍ഷം ഏപ്രിലിനു ശേഷമേ ഈ ചിത്രം നടക്കാനിടയുള്ളൂ. ഷാജി കൈലാസ് തുടര്‍ച്ചയായി രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്നത്. ആഗസ്റ്റ് 15ന്‍റെ ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആരംഭിക്കും.

വി കെ പ്രകാശ് ആദ്യമായാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത്. ‘ഗുലുമാല്‍’ എന്ന സിനിമ വിജയിച്ചതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ തയ്യാറാക്കാന്‍ തിരക്കഥാകൃത്ത് വൈ വി രാജേഷിനോട് പ്രകാശ് ആവശ്യപ്പെട്ടത്.