Friday, January 28, 2011

ലാല്‍ വിളിച്ചു; പത്മശ്രീ ജയറാം



മലയാളികളുടെ പത്മശ്രീ മോഹന്‍ലാല്‍ മറ്റൊരു പ്രിയതാരമായ ജയറാമിന്റെ ചെവിയില്‍ പത്മശ്രീ എന്നാദ്യം വിളിച്ചപ്പോള്‍ മലയാളസിനിമ അത് കൊണ്ടാടി. ഹൈദരാബാദില്‍ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനംചെയ്യുന്ന 'ചൈനാ ടൗണ്‍' എന്ന സിനിമയുടെ സെറ്റാണ് ഈ മനോഹരമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.

റിപ്പബ്ലിക്ദിന തലേന്നു തന്നെ ലാലേട്ടന്‍ എന്നോട് പറഞ്ഞിരുന്നു ഒരു പത്മശ്രീ ശ്രുതിയുണ്ടല്ലോ എന്ന്. ''ഞാനും കേട്ടു. പക്ഷെ പ്രഖ്യാപിച്ചിട്ട് പറയാം'' എന്നു പറഞ്ഞപ്പോള്‍ അറിഞ്ഞാല്‍ ഞാനാദ്യം പ്രഖ്യാപിക്കുമെന്ന് ലാലേട്ടനും. പിറ്റേന്ന് ഷോട്ടിനിടയിലാണ് അശ്വതി(പാര്‍വതി) വിളിക്കുന്നത്. ടി.വി യില്‍ സ്‌ക്രോളിങ് കണ്ട് ഫോണ്‍ ചെയ്തതാണെങ്കിലും അശ്വതിയുടെ ആഹ്ലാദംമാത്രമാണ് കേള്‍ക്കുന്നത്. അപ്പോഴേക്കും ലാലേട്ടന്‍ അരികിലെത്തി ഒരു കുഞ്ഞിന് പേരിടുന്നതുപോലെ ചെവിയില്‍ മന്ത്രിച്ചു. പത്മശ്രീ ജയറാം. പിന്നെ മമ്മൂക്കയും കമലഹാസനും വിളിച്ചു.

സന്തോഷം സെറ്റില്‍ പടരുന്നതിനിടയില്‍ ലൈറ്റ് പോകും ഷോട്ടെടുക്കാമെന്ന് റാഫി പറഞ്ഞു. അതൊരു ആഹ്ലാദനൃത്തരംഗമായിരുന്നു. പേപ്പര്‍ബോംബ് പൊട്ടിച്ചും വര്‍ണങ്ങള്‍ വാരിവിതറിയുമുള്ള നൃത്തം സത്യത്തില്‍ എന്റെ ആഹ്ലാദച്ചുവടുകള്‍ തന്നെയായിരുന്നു. ലാലേട്ടനും ദിലീപും സുരാജും കാവ്യയുമെല്ലാമടങ്ങുന്ന താരനിരകൂടി ചേര്‍ന്നതോടെ അത് ജീവിതത്തിലെ അവിസ്മരണീയതകളിലൊന്നായി.'' ജയറാം പറഞ്ഞു.

ലാലേട്ടന്‍ അത് കൊണ്ടാടുകയായിരുന്നു. ഒരു വലിയ ബോര്‍ഡില്‍ കണ്‍ഗ്രാജുലേഷന്‍സ് പത്മശ്രീ ജയറാം എന്നെഴുതി എന്നെയൊരു കസേരയില്‍ പിടിച്ചിരുത്തി പടക്കം പൊട്ടിച്ചും കൈയടിച്ചും സന്തോഷം വിതറി. ആഹ്ലാദം കൊണ്ടെന്റെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാക്കക്കുയിലിന്റെ ഷൂട്ടിങ് വേളയില്‍ ഈ രാമോജി ഫിലിംസിറ്റിയില്‍വെച്ചാണ് ലാലേട്ടനും പത്മശ്രീ വാര്‍ത്ത കേട്ടത്.
''എന്റെ പെരുമ്പാവൂരിലേക്ക് ആദ്യമായെത്തുന്ന പത്മശ്രീയാണിത്. രാജ്യം തന്ന നാടിനുള്ള സമ്മാനം!.

മറ്റു പുരസ്‌കാരങ്ങള്‍ പോലെയല്ലിത്. പേരിനൊപ്പം കൊണ്ടുനടക്കാവുന്ന രാഷ്ട്രത്തിന്റെ ആദരവ്. പത്മരാജന്റെ 20-ാം ഓര്‍മദിനമാണ് കടന്നുപോയത്. മറ്റൊരു ലോകത്തിലാണെങ്കിലും അവിടെയിരുന്നു കൊണ്ടാണെങ്കിലും ഈ നേട്ടത്തില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് അദ്ദേഹമായിരിക്കും.'' ജയറാം കൂട്ടിച്ചേര്‍ത്തു.

പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെ സിനിമയിലെത്തിയ ജയറാം മലയാളത്തിലും തമിഴിലുമായി 200 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 23 വര്‍ഷമായി നായകനിരയില്‍ തുടരുന്ന ഈ താരം ആയിരത്തോളം വേദികളിലായി മിമിക്രി അവതരിപ്പിച്ച് മിമിക്രിയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ചെണ്ടമേളം എന്ന കലാരൂപത്തെ യുവാക്കളില്‍ എത്തിക്കുന്നതിലും ജയറാമിന്റെ പങ്കുണ്ട്. തെന്നാലിയിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരവും ശേഷത്തിലെ അഭിനയത്തിന് വി.ശാന്താറാം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.