Showing posts with label manikyakallu. Show all posts
Showing posts with label manikyakallu. Show all posts

Thursday, June 9, 2011

സീനിയേഴ്സ് പണം വാരുന്നു, പൃഥ്വിക്ക് ഇരട്ട വിജയം



‘പോക്കിരിരാജ’യുടെ മെഗാവിജയം ആവര്‍ത്തിക്കുകയാണ് സംവിധായകന്‍ വൈശാഖ്. ‘സീനിയേഴ്സ്’ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ് സീനിയേഴ്സ്. ബിജുമേനോന്‍, മനോജ് കെ ജയന്‍ എന്നിവരുടെ കോമഡികളും ആര്‍ക്കും പ്രവചിക്കാനാവാത്ത ക്ലൈമാക്സ് ട്വിസ്റ്റുമാണ് ചിത്രത്തെ വന്‍ വിജയമാക്കിയത്.

വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍ നാലരക്കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയര്‍ ലഭിച്ചിരിക്കുന്നത്. സീനിയേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ് 3.8 കോടി രൂപ മാത്രമായിരുന്നു. ലോംഗ് റണ്ണില്‍ നിര്‍മ്മാതാവിന് കോടികളുടെ ലാഭമായിരിക്കും സീനിയേഴ്സ് നേടിക്കൊടുക്കുകയെന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിന്‍റെ ചൈനാ ടൌണ്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. ദിലീപിന്‍റെ സ്ലാപ്സ്റ്റിക് കോമഡിയും മോഹന്‍ലാല്‍, ജയറാം എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ചൈനാ ടൌണിന്‍റെ ഹൈലൈറ്റ്. 50 ദിവസങ്ങള്‍ക്കുള്ളില്‍ ഏഴുകോടിയോളം രൂപ കളക്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഇരട്ടവിജയം സ്വന്തമാക്കിയതാണ് ഏറ്റവും പ്രത്യേകതയുള്ള വാര്‍ത്ത. പൃഥ്വിയുടെ മാണിക്യക്കല്ല് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്തും ഉറുമി നാലാം സ്ഥാനത്തുമാണ്. ഹൃദയഹാരിയായ ഒരു കുടുംബചിത്രം എന്ന ലേബലാണ് മാണിക്യക്കല്ലിനെ ഹിറ്റാക്കുന്നത്. ദൃശ്യവിസ്മയം എന്ന നിലയില്‍ ഉറുമിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ജയസൂര്യ നായകനായ ‘ജനപ്രിയന്‍’ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ്. പ്രേക്ഷകര്‍ക്ക് മനം‌നിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ കരിയറില്‍ ഈ ചിത്രത്തിന്‍റെ വിജയം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നവാഗത സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതീക്ഷയുണര്‍ത്തുന്നു.

Tuesday, May 17, 2011

കഥപറയുന്ന മാണിക്യക്കല്ല്‌



പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.

അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.

പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.

യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.

വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.

വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല


വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

മാണിക്യക്കല്ല് എന്ന പേര്


എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.
അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.

നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല


ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?

ഹീറോയിസമില്ലാത്ത നായകന്‍


വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.

ജയചന്ദ്രനും പനച്ചൂരാനും


എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

ആദ്യ പടം നല്‍കിയ ബലം


ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.

ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും


സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.

എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം


''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.

ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.

അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു


ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

ഇനിയും 50 കൊല്ലം നായകനായി തുടരാം-പൃഥ്വിരാജ്



മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്ന് പൃഥ്വിരാജ്. വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'മാണിക്യക്കല്ലി'ന്റെ പ്രചാരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

17-ാം വയസില്‍ നായകനായി സിനിമയില്‍ എത്തിയതാണ് താന്‍. മലയാള സിനിമയുടെ ഇന്നത്തെ പ്രവണതവെച്ച് ഇനിയും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും തുടരാനുമാകും. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. 'ഉറുമി' ഒരു ആക്ഷന്‍ ചിത്രമല്ല. 'വീട്ടിലേക്കുള്ള വഴി' ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരം ഇമേജുകള്‍ മാറിയേനെ.

'മാണിക്യക്കല്ലി'ന്റെ ക്ലൈമാക്‌സിന് 'കഥപറയുമ്പോള്‍' സിനിമയുടെ ക്ലൈമാക്‌സുമായി സാമ്യം ഉണ്ടെന്നുള്ള വിമര്‍ശനം യാദൃച്ഛികം മാത്രമാണ്. തന്റെ വിവാഹം ഒരു 'മീഡിയാ ഇവന്‍റാക്കി' മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മാധ്യമങ്ങളില്‍നിന്ന് അക്കാര്യത്തില്‍ അകലം പാലിച്ചത്. വിവാഹം തികച്ചും സ്വകാര്യമായി നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, May 4, 2011

പ്രതീക്ഷകളുടെ മാണിക്യക്കല്ല്



കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..

വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.

ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.

പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .

ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.

ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.