Friday, December 3, 2010

രജനി എഴുതുന്നു



ഒരു സിനിമ, അതു കഴിഞ്ഞൊരു ഹിമാലയം യാത്ര. പിന്നെ കുറച്ചു നാള്‍ വിശ്രമം. അതും കഴിഞ്ഞേ അടുത്ത സിനിമയിലേക്കുള്ളൂ. ഇതാണു സാധാരണ ഗതിയില്‍ രജനീകാന്തിന്‍റെ ഒരു സ്റ്റൈല്‍. എന്നാല്‍ യെന്തിരന്‍റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍. ആ ചിത്രം നല്‍കിയ അനുഭവം രജനി ശരിക്കും ആസ്വദിച്ച മട്ടാണ്. ഏറെക്കാലത്തിനു ശേഷം ബോളിവുഡില്‍ തനിക്കു കിട്ടിയ സ്വീകാര്യതയില്‍ സന്തോഷിക്കുന്നു. ഇത്രയും കാലത്തെ അഭിനയജീവിതത്തില്‍ ഏറെ വ്യത്യസ്തം യെന്തിരന്‍ എന്നു പറയുന്നു രജനി. അത് എല്ലാവരും അറിയണം എന്നും ആഗ്രഹിക്കുന്നു അദ്ദേഹം.
യെന്തിരന്‍ എന്ന ചിത്രത്തിന്‍റെ ഡിസ്കഷന്‍ തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ എഴുതിവയ്ക്കാന്‍ ആഗ്രഹിക്കുന്നു രജനി. ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. തന്‍റെ അഭിനയ ജീവിതത്തെ കൂടുതല്‍ ഫ്രെഷ് ആക്കിയ ചിത്രം എന്നാണു യെന്തിരനെ രജനി വിലയിരുത്തുന്നത്. രണ്ടു റോളുകള്‍, അതില്‍ ചിട്ടി എന്ന റോബോട്ടിനു തന്നെ രണ്ടു ഭാവങ്ങള്‍, മേക്കപ്പിനു വേണ്ടി ചെലവിട്ട സമയം ഇങ്ങനെ താന്‍ അനുഭവിച്ച പുതുമകളാണു രജനി രേഖപ്പെടുത്തുക. കഴിഞ്ഞ ദീപാവലിക്ക് സണ്‍ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രജനി ഇക്കാര്യം പറയുകയും ചെയ്തു.
130 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് രജനി ഇപ്പോഴും. ചിത്രം പൂര്‍ത്തിയായ ശേഷം മാത്രമാണ് രജനി പ്രതിഫലം വാങ്ങിയത് എന്നും കേള്‍ക്കുന്നു. എത്ര തിരക്കിലും യോഗ ചെയ്യാന്‍ സമയം കണ്ടെത്തും രജനി. ഒരു നടന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് അവന്‍റെ ശരീരമാണെന്നാണു രജനിയുടെ അഭിപ്രായം.
ഹര എന്ന അനിമേഷന്‍ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. അവ്താര്‍ പോലെ ഒരു ലൈവ് ആക്ഷന്‍ കം അനിമേഷന്‍ മൂവി. അതു പൂര്‍ത്തിയായാല്‍ ആറു മാസം വിശ്രമം.