Monday, December 13, 2010

ഉറുമിയില്‍ എട്ടു ഫൈറ്റും ആറു പാട്ടുകളും



ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ഒരു സ്വപ്നലോകത്താണ്. താന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയായ ‘ഉറുമി’ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ നല്ല സിനിമയുടെ ആരാധകനായ പൃഥ്വിക്ക് ഏറെ സന്തോഷം. ഉറുമി ഒരു പക്കാ കൊമേഴ്സ്യല്‍ ചിത്രമാണെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. എട്ടു ഫൈറ്റുകളും ആറ് മനോഹരമായ ഗാനങ്ങളുമുള്ള ഒരു എന്‍റര്‍ടെയ്നറായിരിക്കും ഉറുമിയെന്നാണ് അദ്ദേഹം ഉറപ്പുനല്‍കുന്നത്.

“കൊമേഴ്സ്യല്‍ സിനിമാ പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഉറുമി ഒരുക്കുന്നത്. കാഴ്ചയില്‍ പുതിയൊരു അനുഭവം നല്‍കുന്ന ചിത്രം. മലയാളം ഒരിക്കലും പറ്റില്ലെന്ന് കരുതിയിരുന്ന, സ്വപ്നം മാത്രം കണ്ടിരുന്ന വലുപ്പമാണ് ഉറുമിക്കുള്ളത്” - പൃഥ്വി വ്യക്തമാക്കുന്നു.

“ഈ സിനിമയ്ക്കുവേണ്ടി ഉറുമി എന്ന ആയുധം ഉപയോഗിക്കുന്നത് ചിത്രീകരിക്കണമായിരുന്നു. അത് പഠിക്കുന്നതിനായി ഞാന്‍ കളരി വിദഗ്ധരെ സമീപിച്ചപ്പോഴാണ് അറിയുന്നത് ഉറുമി കൈയില്‍ തരുന്നത് വര്‍ഷങ്ങളുടെ കളരി അഭ്യാസത്തിന് ശേഷം മാത്രമാണ് എന്നത്. ഉറുമി അഭ്യസിച്ചുപരിശീലിക്കാനുള്ള സമയം എന്തായാലും ഇല്ല. ഡ്യൂപ്ലിക്കേറ്റ് ഉറുമി ഉപയോഗിക്കാനും പറ്റില്ല. എന്നാല്‍, എന്തോ ഭാഗ്യം, എന്‍റെ കൈയില്‍ പെട്ടെന്നുതന്നെ ഉറുമി വഴങ്ങി. ചെറിയ പരുക്കുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ഉറുമിയുദ്ധം കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞു. നൂറോളം ആളുകളുള്ള സീക്വന്‍സുകളിലൊക്കെ ഉറുമി വീശുന്ന രംഗങ്ങളുണ്ട്. അപകടങ്ങള്‍ കൂടാതെ അതെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി” - പൃഥ്വിരാജ് പറയുന്നു.

“ഇവിടുത്തെ സിനിമകളില്‍ കാണുന്നതുപോലെയുള്ള സാധാരണ ആക്ഷന്‍ സീക്വന്‍സുകളല്ല ഉറുമിയില്‍. അന്നത്തെ കാലഘട്ടം, ആയോധന മുറകള്‍ എന്നിവയുടെ പ്രത്യേകതകള്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ആയോധനകല പഠിക്കുന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്ന ചിറയ്ക്കല്‍ കേളു നായനാര്‍. ആ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങള്‍ക്കുണ്ടാകും” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.