Monday, February 21, 2011

സ്നേഹത്തില്‍ കൊരുത്ത ഓര്‍മ്മകള്‍



തിയെറ്ററിലെ ഇരുട്ടില്‍ മലയാളിയുടെ മൂര്‍ധാവില്‍ വാത്സല്യത്തിന്‍റെ തോരാമഴ പെയ്യിച്ച് ഈ അമ്മമഴക്കാറ് പെയ്തൊഴിയുന്നു. മലയാള സിനിമയുടെ അമ്മ വിടചോദിക്കുന്നു. അഭ്രപാളിയിലെ അമ്മയാവാനായി മാത്രം ജനിച്ച, മലയാളികളുടെ പ്രിയപ്പെട്ട ആറന്മുള പൊന്നമ്മ ഇനി ഒരോര്‍മ. ആ വാത്സല്യം ബാക്കി.
അമ്മയുടെ കരുത്തിനെ പ്രായത്തിന് കീഴടക്കാനാവില്ല എന്ന് മലയാളിയെ പഠിപ്പിച്ചത് ആറന്മുള പൊന്നമ്മയാണ്. തിക്കുറിശി സുകുമാരന്‍ നായരി ല്‍ തുടങ്ങി സത്യന്‍, പ്രേംനസീര്‍ കാലഘട്ടവും കഴിഞ്ഞ് മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞ് എത്രയോ നായകന്മാരുടെ അമ്മയായി ഈ അമ്മ. ഒരു ദേശീയ പുരസ്കാരമേറ്റു വാങ്ങാന്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ പ്രായം എണ്‍പത്തിയൊന്ന്. ആറന്മുള പൊന്നമ്മയ്ക്ക് അമ്മ റോളുകള്‍ ഒരലങ്കാരമായിരുന്നില്ല. ജീവിതം തന്നെയായിരുന്നു.
ആ ജീവിതം ആരംഭിക്കുന്നത് 1914ല്‍. തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്. എത്ര കലമുറകളെ കണ്ടു ഈ അമ്മ. എത്ര മക്കളെ കണ്ടു ഈ അമ്മ. എത്ര കഥാപാത്രങ്ങളെ കണ്ടു ഈ അമ്മ. മാലേത്ത് കേശവപിള്ളയുടെയും പാറുക്കുട്ടിയുടേയും മകള്‍ ഒന്‍പതാം വയസുമുതല്‍ സംഗീതം പഠിച്ചുതുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ അരങ്ങേറ്റം. ഹിന്ദി മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ഥനാ ഗാനം പാടാറുണ്ടായിരുന്നു. പാലായിലെ പ്രൈമറി വിദ്യാലയത്തില്‍ പതിനാലാം വയസില്‍ സംഗീതാധ്യാപികയായി. പിന്നീട് സ്വാതിതിരുനാള്‍ മ്യൂസിക് അക്കാഡമിയില്‍ സംഗീതത്തില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നു. ഇവിടത്തെ പഠനത്തിനുശേഷം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാധ്യാപികയായി. സംഗീതമായിരുന്നു പൊന്നമ്മയുടെ ലോകം.
പതിനഞ്ചാമത്തെ വയസില്‍ വിവാഹം. വരന്‍ മുറച്ചെറുക്കനായ കൃഷ്ണപിള്ള. ഗായകന്‍ യേശുദാസിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്‍റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണു പൊന്നമ്മ അഭിനയ രംഗത്തേക്കു കടന്നുവന്നത്. അന്നു പൊന്നമ്മയ്ക്ക് 29 വയസായിരുന്നു. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി. 1950ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ടു പൊന്നമ്മ സിനിമകളിലേക്കു കടന്നുവന്നു. മുപ്പത്തിനാലാമത്തെ വയസിലായിരുന്നു ആദ്യത്തെ അമ്മ വേഷം. അതേ വര്‍ഷം തിക്കുറിശി സുകുമാരന്‍ നായര്‍ നായകനായ അമ്മ എന്ന ചിത്രത്തിലും അമ്മയായി.
പിന്നെ അമ്മ വേഷങ്ങള്‍മാത്രം. ഒരു പക്ഷേ, മലയാള സിനിമയില്‍ താന്‍ പ്രത്യേക ടൈപ്പ് കഥാപാത്രമായി മാറുന്നല്ലോ എന്നു പരിതപിക്കാത്ത ഒരേ ഒരു നടി. താന്‍ മലയാള സിനിമയിലെ നായകന്മാര്‍ക്ക് അമ്മയാകാന്‍ ജനിച്ചതാണെന്നു തിരിച്ചറിഞ്ഞ നടി. സിനിമ കണ്ട്, സിനിമ കണ്ട് എല്ലാവരും അമ്മേ എന്നു വിളിച്ചപ്പോള്‍ അതില്‍ ആനന്ദിച്ച അമ്മ. അമ്മ വേഷങ്ങളെക്കുറിച്ച് അവര്‍ ഒരിക്കല്‍ പറഞ്ഞു, എന്നെ തേടി വന്നിരുന്നത് എപ്പോഴും അമ്മ വേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ടു മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്‍റെ അച്ഛന്‍ മേലേടത്ത് കേശവപിള്ള എനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ മരിച്ചുപോയതിനുശേഷം എന്നേയും മറ്റു നാലു മക്കളേയും വളര്‍ത്തി വലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്‍റെ അമ്മയാണ് എന്‍റെ റോള്‍ മോഡല്‍. സത്യത്തില്‍ അമ്മ എന്ന എന്‍റെ അഞ്ചാം സിനിമയില്‍ ഞാന്‍ എന്‍റെ അമ്മയെ അനുകരിക്കുകയായിരുന്നു.
മലയാളികള്‍ പൊന്നമ്മയെ അമ്മയായി മാത്രം കാണാന്‍ ആഗ്രഹിച്ചു. അതു കൊണ്ടു തന്നെ പാടുന്ന പുഴയിലേയും യാചകനിലേയും നെഗറ്റിവ് കഥാപാത്രങ്ങളില്‍ അവസാനിക്കുന്നു പൊന്നമ്മയുടെ റോള്‍ വെറൈറ്റി. പിന്നെ എന്നും പൊന്നമ്മ അമ്മ മാത്രമായിരുന്നു. അമ്മയുടെ വൈവിധ്യങ്ങളായിരുന്നു ആ സിനിമാ ജീവിതം.
അഭ്രപാളിയില്‍ മാത്രമായിരുന്നില്ല അമ്മ. ആ നായകന്മാരെല്ലാം ജീവിതത്തിലും പൊന്നമ്മയെ അമ്മയാക്കി. പത്മശ്രീ കിട്ടിയപ്പോള്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ക്ക് മദ്രാസില്‍ സ്വീകരണം നല്‍കി. വേദിയില്‍ പൊന്നമ്മയുടെ കാലു തൊട്ടു വന്ദിച്ചിട്ട് തിക്കുറിശ്ശി പറഞ്ഞു, എന്‍റെ അമ്മ ജീവിച്ചിരിപ്പില്ല. ആ സ്ഥാനത്തു നിന്ന് എന്നെ അനുഗ്രഹിക്കണം. സ്ക്രീനില്‍ ആ അമ്മയുടെ സ്നേഹം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് പ്രേം നസീറായിരുന്നു. പൊന്നമ്മയുടെ മകന്‍റെ പേര് രാജന്‍ എന്ന്. മിക്ക ചിത്രങ്ങളിലും നസീറിന്‍റെ കഥാപാത്രത്തിന്‍റെ പേരും രാജന്‍ എന്നു തന്നെയായിരുന്നു. സത്യന്‍ മൂന്നു വയസിനു മൂത്തതായിരുന്നു. എന്നിട്ടും പൊന്നമ്മയെ അമ്മേ എന്നാണ് വിളിച്ചിരുന്നത്. അതെക്കുറിച്ച് പൊന്നമ്മ ഒരിക്കല്‍ പറഞ്ഞു, അമ്മയുടെ അടുത്ത് പറ്റിക്കൂടി ഇരിക്കുന്ന മകനെപ്പോലെയായിരുന്നു സത്യന്‍ എന്നും എന്‍റെ അരികില്‍...
പൊന്നമ്മ എന്ന അമ്മ സ്ക്രീനില്‍ നിന്നിറങ്ങി മലയാളിയുടെ മനസില്‍ വന്നു. പിന്നെ അവിടെയും അമ്മയായി. പ്രായമേറിയിട്ടും ഈ അമ്മ മുത്തശ്ശിയായി എന്നു തോന്നിയില്ല ആര്‍ക്കും. ആരും പൊന്നമ്മയെ അങ്ങനെ വിളിച്ചതുമില്ല. കേരളത്തിലെ എല്ലാ തലമുറയ്ക്കും ആറന്മുള പൊന്നമ്മ അമ്മയായിരുന്നു. അമ്മ പടിയിറങ്ങുന്നു. പക്ഷേ, ഹൃദയങ്ങളുടെ ഉമ്മറത്ത് ആ അമ്മ കൊളുത്തിവച്ച വാത്സല്യത്തിന്‍റെ നിലവിളക്കിലെ ഏഴുതിരികളും നിറഞ്ഞു കത്തും...