Thursday, February 3, 2011

പൃഥ്വി കനിഞ്ഞു, മാണിക്യക്കല്ലിന് ശാപമോക്ഷം



‘മാണിക്യക്കല്ല്’ എന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ? രാശിയുള്ള പേരല്ല അതെന്നാണ് ഇപ്പോള്‍ സിനിമാഫീല്‍ഡിലുള്ളവര്‍ പറയുന്നത്. ‘പെരുന്തച്ചന്‍’ സംവിധാനം ചെയ്ത അജയന്‍ തന്‍റെ രണ്ടാമത്തെ സിനിമയായി ചെയ്യാനിരുന്ന സിനിമയുടെ പേര് മാണിക്യക്കല്ല് എന്നായിരുന്നു. എം ടിയുടെ തിരക്കഥയിലായിരുന്നു അത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീട് പ്രിയദര്‍ശന്‍ ആ പ്രൊജക്ട് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.

‘കഥ പറയുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എം മോഹന്‍ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടതും ‘മാണിക്യക്കല്ല്’ എന്നുതന്നെ. പൃഥ്വിരാജായിരുന്നു നായകന്‍. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോള്‍ സിനിമ മുടങ്ങി. പൃഥ്വിയുടെ തിരക്കായിരുന്നു ഒരുകാരണം. അന്യഭാഷാ ചിത്രങ്ങളും വമ്പന്‍ പ്രൊജക്ടുകളും പൃഥ്വിയെ റാഞ്ചിയെടുത്തപ്പോള്‍ മോഹന്‍റെ പാവം മാണിക്യക്കല്ല് ഷൂട്ടിംഗ് പുനരാരംഭിക്കാനാകാതെ കിടന്നു.

പൃഥ്വിയുടെ വമ്പന്‍ സിനിമകള്‍ - രാവണന്‍, അന്‍‌വര്‍, ത്രില്ലര്‍ - എല്ലാം തുടര്‍ച്ചയായി പൊളിഞ്ഞപ്പോള്‍, ഇപ്പോഴിതാ മാണിക്യക്കല്ലിന് ശാപമോക്ഷം ലഭിക്കുകയാണ്. സിറ്റി ഓഫ് ഗോഡ്, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ പൃഥ്വി ഇനി മാണിക്യക്കല്ലിന് ശേഷമേ മറ്റേതൊരു പ്രൊജക്ടിലേക്കുമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ മാണിക്യക്കല്ലിന്‍റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഗുരു - ശിഷ്യ ബന്ധത്തിന്‍റെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. മുകേഷ്, ജഗതി, ഇന്നസെന്‍റ്‌, സലിം കുമാര്‍, കോട്ടയം നസീര്‍, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്‍’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്‍ അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്‍ തന്നെയാണ്. സംവൃത സുനിലാണ് നായിക.

എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍. ഗൌരി മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാലാണ് മാണിക്യക്കല്ല് നിര്‍മ്മിക്കുന്നത്. കഥ പറയുമ്പോള്‍ പോലെ വ്യത്യസ്തമായ ഒരു കഥ നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് മാണിക്യക്കല്ലിലൂടെ എം മോഹന്‍ ശ്രമിക്കുന്നത്.