Monday, January 3, 2011

തമ്മില്‍ ഭേദം മമ്മൂട്ടി



ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടി തന്നെ... തമ്മില്‍ ഭേദം തൊമ്മന്‍, മമ്മൂട്ടിയെ തിരഞ്ഞെടുക്കേണ്ടി വരുന്നത് അങ്ങനെയാണ്. ഏറ്റവും കൂടുതല്‍ സിനിമകളിലഭിനയിച്ച് ഏറ്റവും കൂടുതല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നടന്‍. എന്നിട്ടും മമ്മൂട്ടി തന്നെ 2010ലെ ബെസ്റ്റ് ആക്ടറാവുന്നു. അതാണ് വിരോധാഭാസം.

ദ്രോണ, യുഗപുരുഷന്‍, പ്രമാണി, പോക്കിരി രാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് , വന്ദേമാതരം, ബെസ്റ്റ് ഓഫ് ലക്ക്, ബെസ്റ്റ് ആക്ടര്‍ എന്നിങ്ങനെ ഒമ്പത് സിനിമകളാണ് മമ്മൂട്ടിയുടേതെന്ന് പറയാവുന്ന ചിത്രങ്ങള്‍. യുഗപുരുഷനിലും ബെസ്റ്റ് ഓഫ് ലക്കിലും അതിഥി താരമാണ്. തമിഴിലും മലയാളത്തിലും നിര്‍മിച്ച വന്ദേമാതരത്തില്‍ അതിഥി വേഷത്തിലെത്തിയ നായകന്റെ റോളിലാണ് നടന്.

പോക്കിരി രാജയും ബെസ്റ്റ് ആക്ടര്‍ വാണിജ്യവിജയം മാത്രമാക്കി നിര്‍മിച്ച സിനിമകള്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. എന്നാല്‍ ഗുണ്ടാത്തലവന്‍മാരെ മഹത്വവത്ക്കരിയ്ക്കുന്ന പോക്കിരി രാജയും ചട്ടമ്പിനാടും പോലുള്ള പടങ്ങള്‍ സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ മമ്മൂട്ടി പോലൊരു താരം കാണാതിരുന്നുകൂടാ.

പ്രമാണി, ദ്രോണ, എന്നിങ്ങനെയുള്ള പഴങ്കഞ്ഞിപ്പടങ്ങളിലും മമ്മൂട്ടി ഇതിനിടെ അഭിനയിച്ചു. അര്‍ഹിയ്ക്കുന്ന അവഗണനയോടെ തന്നെ പ്രേക്ഷകര്‍ തള്ളിക്കളയുകയും ചെയ്തു.

രാജ്യം ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത മമ്മൂട്ടിയുടെ കുട്ടിസ്രാങ്കും ഈ വര്‍ഷമാണ് തിയറ്ററുകളിലെത്തിയത്. ഇതിന് ഏറ്റവും നല്ല അഭിനേതാവിനുള്ള പുരസ്‌കാരം നടന് ചെറിയ വ്യത്യാസത്തിനാണ് നഷ്ടമായത്. രഞ്ജിത്തൊപ്പം ഒന്നിച്ച പ്രാഞ്ചിയേട്ടനെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. എല്ലാം ചരിത്രം2010ലെ ഏറ്റവും മികച്ച ചിത്ര ചിത്രങ്ങളിലൊന്നിന്റെ ഭാഗമാവാന്‍ കഴിയുക, അതാണ് മമ്മൂട്ടിയെ മികച്ചവനാക്കുന്നത്.

പുതുമയാണ് ഈ നടനില്‍ നിന്നും ജനം പ്രതീക്ഷിയ്ക്കുന്നത്. അത് നല്‍കാന്‍ കഴിയാത്തപ്പോഴെല്ലാം നടന്‍ പരാജയപ്പെടുകയാണ്. ഇത് മമ്മൂട്ടിയ്ക്കും അറിയാം. പ്രാഞ്ചിയേട്ടന്‍മാര്‍ ജന്മമെടുക്കുന്നത് അങ്ങനെയാണ്.