Showing posts with label asianet ujala filim award. Show all posts
Showing posts with label asianet ujala filim award. Show all posts

Tuesday, May 10, 2011

സീനിയേഴ്സ് - ഒരു അടിപൊളി കാമ്പസ് സിനിമ



1. സീനിയേഴ്സ് കണ്ടു. 2. രസമുള്ള സിനിമ. 3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. 4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത്. 5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ചു. 6. പോക്കിരിരാജയെ അപേക്ഷിച്ച് വൈശാഖ് ഏറെ മുന്നേറിയിരിക്കുന്നു.

ഇനി ഓരോന്നായി പറയാം:

1. സീനിയേഴ്സ് കണ്ട

ഞാന്‍ വളരെ അകലെ നിന്ന് തിയേറ്ററിനെ നോക്കി. സീനിയേഴ്സ് റിലീസാകുന്ന ദിവസം. വലിയ തിരക്കൊന്നുമില്ല. ടിക്കറ്റ് കൌണ്ടറിനു മുന്നില്‍ അധികം പേരൊന്നുമില്ല. കഴിഞ്ഞ ദിവസം ‘മാണിക്യക്കല്ല്’ കാണാന്‍ പോയപ്പോള്‍ വിരലാല്‍ എണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് അതിലൊക്കെ എത്രയോ മെച്ചമാണ്.

തിയേറ്റര്‍ പരിസരത്ത് സിനിമാ രംഗത്തെ പരിചിത മുഖങ്ങളെയൊന്നും കണ്ടില്ല. എല്ലാ സിനിമയും ആദ്യ ദിവസം ആ‍ദ്യ ഷോ തന്നെ കാണുന്ന ചില സംവിധായകരുണ്ട്. അവരെയും കാണാനില്ല. തിയേറ്ററിനുള്ളില്‍ കടന്നു. എനിക്കു തോന്നുന്നത് ‘ഡബിള്‍സ്’ ഇം‌പാക്ട് ആണ് ഈ ചിത്രത്തിന് തിരക്കു കുറയാന്‍ കാരണം എന്നാണ്. സച്ചി - സേതു എഴുതുന്ന സിനിമ, ഡബിള്‍സിന് ശേഷമെത്തുന്ന അവരുടെ സിനിമ എന്നതൊക്കെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ടാകണം.

പക്ഷേ സിനിമ തുടങ്ങിയപ്പോഴേക്കും തിയേറ്റര്‍ ഏകദേശം നിറഞ്ഞു. ‘മമ്മൂട്ടിക്ക് നന്ദി’ എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു ആരവം. കുറച്ചുപേരുടെ ‘ജെയ്’ വിളികളും പിന്നെ ചിലയിടങ്ങളില്‍ നിന്ന് കൂവലും. സിനിമ തുടക്കം തന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കോളജില്‍ ഒരു കൊലപാതകം. അതും നമ്മുടെ മീരാ നന്ദനെ. ഫ്ലാഷ്ബാക്കാണ് കേട്ടോ. ജയറാമിന്‍റെ വോയിസ്‌ഓവറിലാണ് കഥ പറയുന്നത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്മനാഭന്‍(ജയറാം) ജയിലില്‍ പോകുന്നു.

11 വര്‍ഷത്തിന് ശേഷം പത്മനാഭന്‍റെ തീരുമാനമനുസരിച്ച് അയാളും കൂട്ടുകാരായ ഇടിക്കുള(ബിജുമേനോന്‍), റെക്സ്(കുഞ്ചാക്കോ ബോബന്‍), മുന്ന(മനോജ് കെ ജയന്‍) എന്നിവരും ക്യാം‌പസില്‍ പഠിക്കാനായി തിരിച്ചെത്തുകയാണ്. ഇനിയല്ലേ കളി...


2. രസമുള്ള സിനി

രസകരമായ ഒരു സിനിമയാണ് സീനിയേഴ്സ്. നാല്‍‌വര്‍ സംഘം എന്തിനാണ് കോളജില്‍ മടങ്ങിയെത്തിയത് എന്നതാണ് സിനിമയുടെ സസ്പെന്‍സ്. അവര്‍ക്ക് ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. കോളജില്‍ ചെല്ലുന്നപാടെ അതൊക്കെ അങ്ങു വെളിപ്പെടുത്താന്‍ പറ്റുമോ? അവിടെ ചില കളികള്‍, തമാശകള്‍, ഏറ്റുമുട്ടലുകള്‍. എന്തായാലും സീനിയേഴ്സ് തകര്‍ത്തുവാരി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിക്കില്ല. 100% ഗ്യാരണ്ടി.

3. ഇത്രയും രസിപ്പിച്ച ഒരു സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്

ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവയാണല്ലോ അടുത്ത കാലത്ത് ആഘോഷപൂര്‍വം എത്തിയ സിനിമകള്‍. സീനിയേഴ്സ് അവയെയൊക്കെ കടത്തിവെട്ടി. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്. ഒരു രസമുണ്ട്. നമ്മുടെ അനന്യയുടെ ഒരു പ്രകടനം. ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയെ അനുകരിക്കുന്നുണ്ട് കക്ഷി. തിയേറ്ററില്‍ അതിന് സമ്മിശ്ര പ്രതികരണമാണെങ്കിലും ആ നിലപാട് എനിക്കിഷ്ടപ്പെട്ടു. വൈശാഖ് തന്‍റെ ആദ്യ സിനിമയെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്.

4. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയെ ഇം‌പ്രസീവ് ആക്കുന്നത

സച്ചി - സേതു കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട് സീനിയേഴ്സില്‍. ഒരു നല്ല എന്‍റര്‍ടെയ്നര്‍ എങ്ങനെയെഴുതാമെന്ന് ഈ സിനിമയിലൂടെ അവര്‍ കാണിച്ചു തന്നു. ഡബിള്‍സിന് എന്താണാവോ പറ്റിയത്? നമ്മുടെ ലാല്‍(സിദ്ദിഖ് - ലാല്‍) സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍ എന്ന സിനിമയില്ലേ. അതിന്‍റെ രചനാരീതിയാണ് സീനിയേഴ്സില്‍ സച്ചി - സേതു പിന്തുടര്‍ന്നിരിക്കുന്നത്. ചില ഡയലോഗുകളൊക്കെ ഗംഭീരമായി. ജയറാം ഒരിടത്ത് മിമിക്രി നമ്പര്‍ കാണിക്കുന്നുണ്ട്. പഴശ്ശിരാജയെയാണ് തോണ്ടിയിരിക്കുന്നത്. “പഴശ്ശിയുടെ സമരമുറകള്‍ കാമ്പസ് ഇനി കാണാന്‍ പോകുന്നതേയുള്ളൂ” - എന്താ ഒരു കൈയടി തിയേറ്ററില്‍!



5. നായകന്‍‌മാരായ ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍ എന്നിവര്‍ മനോഹരമായി അഭിനയിച്ച

എങ്കിലും അടിച്ചുപൊളിച്ചത് ബിജു മേനോന്‍ തന്നെ. മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുവിന്‍റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തില്‍. ഫിലിപ്പ് ഇടിക്കുള എന്ന കഥാപാത്രം ബിജു അല്ലാതെ വേറെ ആരു ചെയ്താലും ഇത്ര നന്നാവില്ല. നല്ല മദ്യപാനിയാണ് കക്ഷി. ഇഷ്ടം പോലെ പണം. “ലിവര്‍ നല്ല കുങ്കുമപ്പൂ പോലെ ഇരുന്നപ്പോ...” എന്നൊക്കെയുള്ള തട്ടിവിടലുകള്‍ സൂപ്പര്‍. പിന്നെ ചില മാനറിസങ്ങള്‍. ‘കര്‍ത്താവേ...മിന്നിച്ചേക്കണേ...” പോലുള്ള നമ്പരുകള്‍. ബിജു ശരിക്കും കസറി.

മനോജ് കെ ജയനും മികച്ച കഥാപാത്രമാണ് - റഷീദ് മുന്ന. ഒരു പ്രണയരോഗി. നന്നായി, ഒരു വ്യത്യസ്തത അനുഭവപ്പെട്ടു. കുഞ്ചാക്കോ ബോബനും പെര്‍ഫോം ചെയ്യാന്‍ ഇടമുണ്ട്. അല്‍പ്പം മങ്ങിയത് ജയറാമാണ്. എങ്കിലും നല്ല ഊര്‍ജ്ജമുള്ള പ്രകടനം തന്നെയാണ് ജയറാമും നടത്തിയത്.

6. പോക്കിരിരാജയേക്കാള്‍ വൈശാഖ് ഏറെ മുന്നേറിയിരിക്കുന്ന

വൈശാഖ് ഒരു നല്ല സംവിധായകനാണെന്ന് പോക്കിരിരാജയിലേ തെളിയിച്ചതാണ്. നല്ല സ്ക്രിപ്റ്റ് കിട്ടിയാല്‍ വൈശാഖ് ഗംഭീരമാക്കും. ടെക്നിക്കലി ബ്രില്യന്‍റ്. പ്രേക്ഷകരെ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ അനുവദിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ വൈശാഖിന് കഴിഞ്ഞു. ക്ലൈമാക്സിലെ സസ്പെന്‍സില്‍ വലിയ ത്രില്ലൊന്നും ഒളിപ്പിച്ചു വയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ഹാപ്പിയാണ്. വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകാന്‍ വൈശാഖിനു കഴിഞ്ഞു. ഈ ചെറുപ്പക്കാരന് നല്ല തിരക്കഥയില്‍ മനോഹരങ്ങളായ എന്‍റര്‍ടെയ്‌നറുകള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പ്.

അന്തിമവാചകം: കാണുക. ആസ്വദിക്കുക. ഒരു അടിപൊളി കാമ്പസ് സിനിമ.

 

Sunday, May 8, 2011

മമ്മൂട്ടിയും ‘കാസനോവ’യാകുന്നു, ചിത്രം - കള്ളക്കാമുകന്‍


മോഹന്‍ലാലിന്‍റെ ‘കാസനോവ’ അത് പ്രഖ്യാപിച്ച നാള്‍ മുതല്‍ സജീവ ചര്‍ച്ചാവിഷയമാണല്ലോ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ് ആയാണ് വേഷമിടുന്നത്. പൂക്കള്‍ പോലെ തന്നെയാണ് അയാള്‍ക്ക് സ്ത്രീകളും. എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കുന്ന അയാള്‍ക്ക് ആയിരക്കണക്കിന് കാമുകിമാര്‍. എന്തായാലും മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ‘കാസനോവ’യാകാനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത.

ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ കാസനോവ വേഷം. ‘കള്ളക്കാമുകന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഈ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. 2012 വിഷു റിലീസാണ് കള്ളക്കാമുകന്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിക്കുന്നതായാണ് വിവരം.

മമ്മൂട്ടി ഇതാദ്യമായല്ല റോമിയോ വേഷത്തില്‍ അഭിനയിക്കുന്നത്. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ എന്ന ചിത്രത്തില്‍ പ്രണയപ്പനി ബാധിച്ച വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കുട്ടേട്ടന്‍റെ ഒരു എക്സ്റ്റന്‍ഷനായിരിക്കും കള്ളക്കാമുകന്‍ എന്നാണ് സൂചന.

തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്‍റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍. തുറുപ്പുഗുലാന്‍ വന്‍ ഹിറ്റായപ്പോള്‍ പട്ടണത്തില്‍ ഭൂതം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. എന്തായാലും കള്ളക്കാമുകനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജോണി ആന്‍റണി മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്നത്. ഈ സിനിമയ്ക്ക് മുമ്പ് പൃഥ്വിരാജിനെ നായകനാക്കി ‘മാസ്റ്റേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യാനും ജോണി ആന്‍റണിക്ക് പദ്ധതിയുണ്ട്.

Monday, January 3, 2011

മമ്മൂട്ടി മികച്ച നടന്‍: ലാല്‍ ഗോള്‍ഡന്‍ സ്റ്റാര്‍



2010ലെ ഏഷ്യാനെറ്റ് ഉജാല സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍. ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് മോഹന്‍ലാലിനു നല്‍കാനും തീരുമാനിച്ചു.

പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക്, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മമ്മൂട്ടിയ്്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച നടിയായി നയന്‍താരയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് ചിത്രം ബോഡിഗാര്‍ഡ്.

ദിലീപിനെ പോയവര്‍ഷത്തെ ജനപ്രിയ നടനായി തിരഞ്ഞെടത്തപ്പോള്‍ മികച്ച ജനപ്രിയ നായിയയായത് മംമത് മോഹന്‍ദാസാണ്. നടന്‍ ശ്രീനിവാസന് പ്രത്യേക ജൂറി അവാര്‍ഡ് ഉണ്ട്. യൂത്ത് ഐക്കണായി ജയസൂര്യയെയും ജനപ്രിയ തമിഴ് നടനായി വിജയ് യെയും തിരഞ്ഞെടുത്തു.

മികച്ച ചിത്രം രഞ്ജിത്-മമ്മൂട്ടി ടീമിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് ആണ. മികച്ച സംവിധായകന്‍ ലാല്‍, സ്വഭാവ നടന്‍ ഇന്നസെന്റ്, സ്വഭാവനടി സംവൃത, സഹനടന്‍ നെടുമുടി വേണു, സഹനടി ലക്ഷ്മി പ്രിയ, മികച്ച വില്ലന്‍ ആസിഫ് അലി, ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, തിരക്കഥ സത്യന്‍ അന്തിക്കാട്, ഗാനരചയിതാവ് മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ എം.ജി.ശ്രീകുമാര്‍, ഗായകന്‍ ഹരിഹരന്‍, ഗായികശ്രേയാ ഘോഷാല്‍, കാമാറാമാന്‍വേണു, എഡിറ്റര്‍അരുണ്‍കുമാര്‍, ബാലനടന്‍മാസ്റ്റര്‍ അലക്‌സാണ്ടര്‍, ബാലനടി ബേബി അനിഖ, പുതുമുഖ നടി ആന്‍ അഗസ്റ്റിന്‍, താരജോഡി കുഞ്ചാക്കോ ബോബന്‍ അര്‍ച്ചനകവി, ദേശിയോദ്ഗ്രഥന ചിത്രം കാണ്ഡഹാര്‍- എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍യ

ജനുവരി 9ന് കൊച്ചിയില്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുമെന്ന് ഏഷ്യാനെറ്റ് അഡിഷണല്‍ വൈസ്പ്രസിഡന്റ് (പ്രോഗ്രാംസ്) എം.ആര്‍. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.