Wednesday, March 2, 2011

'അമ്മ'യുടെ താരനിശ ഇന്നത്തേക്ക് മാറ്റി (3-3-2011)


കോഴിക്കോട്: ചലചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' കോഴിക്കോട്ട് ബുധനാഴ്ച നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റി. പരിപാടി നടക്കുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനടുത്തുള്ള ശ്രീകണേ്ഠശ്വര ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് താരനിശ മാറ്റിവെച്ചത്. ശിവരാത്രി ആഘോഷമായതിനാല്‍ ഭക്തജനങ്ങളുടെയും ക്ഷേത്രകമ്മിറ്റിക്കാരുടെയും വികാരം മാനിച്ചാണ് പരിപാടി ഒരു ദിവസത്തേക്ക് മാറ്റിയതെന്ന് 'അമ്മ' പ്രസിഡന്‍റ് ഇന്നസെന്‍റ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ച പങ്കെടുക്കാനിരുന്ന ചലചിത്രതാരങ്ങളെല്ലാം വ്യാഴാഴ്ചത്തെ താരനിശയില്‍ ഉണ്ടാകുമെന്നും പരിപാടി കാണാന്‍ നിലവിലുള്ള പാസ് തന്നെ ഉപയോഗിക്കാമെന്നും ഇന്നസെന്‍റ് പറഞ്ഞു.ശിവരാത്രിദിനത്തില്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്തുന്നതിനെതിരെ ശ്രീകണേ്ഠശ്വരക്ഷേത്രയോഗം കോവൂര്‍ പ്രാദേശികകമ്മിറ്റി പ്രസിഡന്‍റ് സതീഷ്‌കുറ്റിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്റ്റേഡിയത്തില്‍ താരനിശ നടത്തിയാല്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്സവത്തിന് പ്രശ്‌നമുണ്ടാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് യാതൊരു തടസ്സവും ഉണ്ടാവരുതെന്ന് ഹര്‍ജിയില്‍ വാദം കേട്ട മുന്‍സിഫ് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംഘാടകര്‍ ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിമിന്റെ വീട്ടില്‍വെച്ച് ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അനുരഞ്ജനശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പരിപാടി മാറ്റിവെക്കേണ്ടിവന്നതെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ കോടതിയുത്തരവ് ധിക്കരിച്ച് പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്ന സംഘാടകരെ ഭക്തജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്ന് ക്ഷേത്രയോഗം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

താരനിശ മാറ്റിവെച്ചതിനെത്തുടര്‍ന്ന് അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും ചിത്രീകരണത്തിന് പോകേണ്ടിയിരുന്ന താരങ്ങളുടെ യാത്ര റദ്ദാക്കി. ചര്‍ച്ചയില്‍ ക്ഷേത്രയോഗത്തെ പ്രതിനിധീകരിച്ച് യോഗം പ്രസിഡന്‍റ് പി.വി. ചന്ദ്രന്‍, ഖജാന്‍ജി ഐ.പി. പുഷ്പരാജ്, പൊറോളി സുന്ദര്‍രാജ്, എഴുത്തുപള്ളി അനിരുദ്ധന്‍, ചമ്പയില്‍ ജയരാജന്‍, എം.ശ്രീകുമാര്‍, കുറ്റിയില്‍ സതീഷ്, താരസംഘടനയ്ക്കുവേണ്ടി ഇടവേള ബാബു, ടി.എ. റസാഖ്, സൂര്യ ടി.വി. പ്രതിനിധി അനില്‍ എന്നിവരാണ് പങ്കെടുത്തത്. പരിപാടി നടക്കുന്ന വേദി സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ക്കു മുന്നില്‍ ഭക്തജനങ്ങള്‍ പ്രകടനമായി എത്തി പ്രതിഷേധമറിയിച്ചു. സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പരിപാടി മാറ്റിവെക്കാന്‍ ഉത്തരവിട്ടതെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ നടന്‍മാരായ മോഹന്‍ലാല്‍, മുകേഷ്, ദിലീപ്, ലാല്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് എന്നിവരും പങ്കെടുത്തു.