Tuesday, January 11, 2011

ഇമോഷണല്‍ ട്രാഫിക്: വ്യത്യസ്തം, അനുപമം



ബോബി - സഞ്ജയ് ടീം സിനിമയ്ക്കുവേണ്ടി സിനിമയുണ്ടാക്കുന്നവരല്ല. വ്യത്യസ്തമായ കഥകള്‍, ഷോക്കിംഗ് ആയ ത്രെഡുകള്‍ ഇവയൊക്കെ ലഭിക്കുമ്പോഴാണ് ഇവര്‍ തിരക്കഥയ്ക്കായി ഇരിക്കുക. എന്‍റെ വീട് അപ്പൂന്‍റേം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളും ‘അവിചാരിതം’ പോലുള്ള സീരിയലുകളും സമ്മാനിച്ച ആ ഒരു ഗ്യാരണ്ടി തന്നെയാണ് ‘ട്രാഫിക്’ എന്ന പുതിയ സിനിമയ്ക്കുമുള്ളത്. ട്രാഫിക്ക് വ്യത്യസ്തമാണ്. ഇതിന് മുന്‍‌മാതൃകകളുമില്ല.

വ്യത്യസ്തമായി എന്തു ചെയ്യാം എന്ന് ആലോചിക്കുന്നവര്‍ ഈയിടെയായി ആദ്യം ചിന്തിക്കുന്നത് ‘ഒരു റോഡ് മൂവി’ ആയാലോ എന്നാണ്. ആ കണ്‍സെപ്ട് അത്രയേറെ പഴഞ്ചനായി മാറിയിരിക്കുന്നു. അടുത്തിടെ ടൂര്‍ണമെന്‍റ് എന്ന റോഡ് മൂവി പരീക്ഷിച്ച് ലാല്‍ കയ്പ് കുടിച്ചത് നമ്മള്‍ കണ്ടതാണ്. ട്രാഫിക്ക് ഒരു റോഡ് മൂവിയാണെന്ന് കേട്ടപ്പോള്‍ ആദ്യം മനസിലെത്തിയത് ഇതാണ്. ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ ചെയ്ത രാജേഷ് പിള്ളയാണ് സംവിധായകന്‍ എന്നുകേട്ടപ്പോഴും ഒരു ശരാശരി സിനിമയായിരിക്കും എന്നതില്‍ കവിഞ്ഞൊരു പ്രതീക്ഷയുമുണ്ടായില്ല. അപ്പോഴും ആകെയൊരു വെളിച്ചമായി ഉള്ളിലുണ്ടായിരുന്നത് ബോബി - സഞ്ജയ് എന്ന ടൈറ്റില്‍ മാത്രമാണ്.

ട്രാഫിക്, പറഞ്ഞല്ലോ സമാനതകളില്ലാത്ത ഒരു തീമാണ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സൃഷ്ടിച്ച സിനിമ. ഒരു മരണം നടക്കുന്നു. എന്നാല്‍ ആ മരണം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെങ്കില്‍...? അങ്ങനെയൊരു സാധ്യത മുന്നില്‍ക്കണ്ട്, ഒരുകൂട്ടം ആളുകള്‍ നടത്തുന്ന പോരാട്ടത്തിന്‍റെ(അങ്ങനെ തന്നെ വിശേഷിപ്പിക്കാം... അതിജീവനത്തിനായുള്ള പോരാട്ടം) കഥയാണിത്.

ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരെയെല്ലാം നമുക്ക് മുമ്പേ പരിചയമുള്ളവരാണ്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനന്‍, ആസിഫ് അലി, രമ്യാ നമ്പീശന്‍, റഹ്‌മാന്‍ അങ്ങനെ. പക്ഷേ, നമ്മുടെയുള്ളില്‍ നാം ആഴത്തിലുറപ്പിച്ചു വച്ചിരിക്കുന്ന ആ ഇമേജ് ഭണ്ഡാരമുണ്ടല്ലോ. അത് തകര്‍ക്കുന്ന പ്രമേയവും ആഖ്യാനവുമാണ് ട്രാഫിക്കിന്‍റേത്. നമുക്ക് പരിചയമുള്ള ശ്രീനിയല്ല ട്രാഫിക്കിലെ ശ്രീനി. നമുക്ക് പരിചയമുള്ള രമ്യയല്ല ട്രാഫിക്കിലെ രമ്യ.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ നല്‍കുന്ന ഞെട്ടല്‍ തിയേറ്റര്‍ വിട്ടാലും നമ്മളെ പിന്തുടരും. ശ്രീനിയുടെ ത്യാഗവും നമ്മെ ബാധിക്കും. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി ആര്‍ക്കും സംഭവിച്ചേക്കാവുന്ന യാഥാര്‍ത്ഥ്യമായി മാറുന്നു. അപ്പോള്‍ എഴുതിവച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ട് - A Rajesh Piallai Film.

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് പിള്ള അതൊരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കിത്തരികയാണ് ട്രാഫിക്കിലൂടെ. ഒന്നാന്തരമൊരു സ്ക്രിപ്റ്റ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു സംവിധായകന്‍റെ സിനിമ എന്ന് ബോധ്യപ്പെടുത്തിത്തരുന്ന ട്രീറ്റ്മെന്‍റ്.

അനൂപ് മേനന്‍ എന്ന നടന്‍ അഭിനയത്തിന്‍റെ പുതിയ വഴി തേടുകയാണ് ഈ സിനിമയില്‍. അയാള്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കമ്മീഷണറുടെ ഉദ്ദേശ്യം നന്‍‌മയുടെ ഒരു ലക്‍ഷ്യത്തിലേക്ക് മറ്റുള്ളവര്‍ക്ക് പാതയൊരുക്കുക എന്നതാണ്. കൊച്ചി മുതല്‍ പാലക്കാട് വരെ. ഈ യാത്രയ്ക്കിടയില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്, നിഗൂഡതകള്‍ ഒളിച്ചിരിപ്പുണ്ട്.

ഒരു ജീവിതത്തിനുവേണ്ടി ഒരു ജീപ്പിലുള്ള യാത്രയാണിത്. പതി വഴിയില്‍ ജീപ്പ് അപ്രത്യക്ഷമാകുന്നു. അവിടെ മറ്റൊരു നിഗൂഡത ചുരുളഴിയും. കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍റെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം വെളിവാകും. 12 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന അനേകം സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന സിനിമാരൂപമാണ് ട്രാഫിക്.

ഷൈജു ഖാലിദിന്‍റെ ക്യാമറയും മഹേഷ് നാരായണന്‍റെ എഡിറ്റിംഗും ഈ സിനിമയുടെ ജീവനാണ്. മേജോ ജോസഫിന്‍റെ സംഗീതവും കൊള്ളാം. ഒഴിവാക്കേണ്ടതല്ല, തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ട്രാഫിക്. പാസഞ്ചര്‍ പോലെ, കോക്‍ടെയില്‍ പോലെ ഈ ചിത്രവും അതിന്‍റെ പുതുമയുള്ള അവതരണം കൊണ്ട് പ്രേക്ഷകരെ വശീകരിക്കും. ഒരുകാര്യം മറന്നു, ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞു. അതും ഒരു സന്തോഷം.